Chào các bạn! Vì nhiều lý do từ nay Truyen2U chính thức đổi tên là Truyen247.Pro. Mong các bạn tiếp tục ủng hộ truy cập tên miền mới này nhé! Mãi yêu... ♥

chapter 52

Hayaathi's pov:-

"ജിത്തൂ... ജിത്തൂ..." പെട്ടന്നുള്ള കാർത്തിയേട്ടന്റെ ഉറക്കെയുള്ള വിളി കേട്ട് ഞെട്ടിക്കൊണ്ട് തിരിഞ്ഞു നോക്കി. കൂടെ ഹിറ്റ്ലറും.

കാർത്തിയേട്ടൻ ഇതെന്തിനാണ് ജിതയെ വിളിക്കുന്നത്! ഈ കാലൻ എന്നെ പറയാൻ പോകുന്ന വഴക്ക് അവളും കൂടി കാണാനോ? ഒരു പണി തന്നിട്ട് തന്നെ മതിയായില്ലേ? ഞാൻ ദേഷ്യത്തോടെ കാർത്തിയേട്ടനെ നോക്കി.

അപ്പോഴേക്കും ഡൈനിങ് ഏരിയക്കടുത്തുള്ള ഒരു മുറിയിൽ നിന്നും പോപ്കോൺ നിറച്ച ബൗളും പിടിച്ചു വെപ്രാളപ്പെട്ടു കൊണ്ട് ജിത ഓടി വന്നു.

അവളെ കണ്ടതും ഹിറ്റ്ലർ എന്റെ കയ്യിൽ പിടിച്ച പിടി വിട്ടു. ഞാൻ അത്ഭുതത്തോടെ അങ്ങേരെ നോക്കി. പെട്ടന്നാണ് ഓർമ്മ വന്നത് ജിതയ്ക്ക് ഞങ്ങൾക്ക് ഇടയിലുള്ള കഥയൊന്നും അറിയല്ലാലോ എന്ന്...

" കാത്തു എന്തിനാ വിളിച്ചത്!" അവൾ അടുത്തേക്ക് വന്നു ചോദിച്ചു.

" അത്..." കാർത്തിയേട്ടൻ പരുങ്ങിക്കളിക്കുന്നത് കണ്ടപ്പോൾ എന്തോ പന്തിക്കേട് തോന്നി.

ഞങ്ങൾ മൂന്ന് പേരും ഒരു പോലെ സംശയത്തോടെ കാർത്തിയേട്ടനെ നോക്കി.

" ആഹ്, നീയല്ലേ നേരത്തെ എന്നെ മൂവി കാണാൻ വിളിച്ചത്! ഇതാ ഹയാത്തിക്ക് കാണണം പോലും മൂവി... നീ ഹയാത്തിനേയും കൂട്ടി പോയിക്കോ..." പെട്ടന്ന് ഓർമ്മ വന്ന മട്ടിൽ കാർത്തിയേട്ടൻ ജിതയെ നോക്കി പറഞ്ഞു.

മൂവി കാണാണോ! ഞാനെപ്പോൾ പറഞ്ഞു! ഈ കാർത്തിയേട്ടന് എന്ത് പറ്റി? ഞാൻ സംശയത്തോടെ നിന്നു.

ജിത ഞങ്ങളെ മൂന്ന് പേരെയും മാറി മാറി നോക്കി. അവൾ നോക്കുന്നത് കണ്ടപ്പോൾ ഞാനും ഇടംകണ്ണിട്ട് ഹിറ്റ്ലറുടെ മുഖത്തേക്ക് നോക്കി. മുഖം ഇപ്പോഴും ദേഷ്യത്തിൽ തന്നെ പക്ഷേ നോട്ടം എന്നിലേക്കല്ല കാർത്തിയേട്ടന്റെ നേർക്കാണ്! ഇതെന്താണ് സംഭവം! കാർത്തിയേട്ടനെ നോക്കിപ്പോൾ പുള്ളിക്കാരൻ ദേ വിളർച്ചയോടെ ഹിറ്റ്ലറെ നോക്കി ഇളിക്കുന്നു.

" എന്നാൽ വാ ബാബീ..." ജിത എന്റെ കയ്യിൽ പിടിച്ചു വലിച്ചു നടക്കാൻ തുടങ്ങിയപ്പോഴാണ് എനിക്ക് പതുക്കെ കാര്യങ്ങൾ ഒക്കെ പിടികിട്ടിയത്, കാർത്തിയേട്ടൻ ഇപ്പോൾ ആ കാലന്റെ കയ്യിൽ നിന്നും ജിതയെ വിളിച്ചു എന്നെ രക്ഷിച്ചതാണ് എന്ന സത്യം...

പാവം... കാർത്തിയേട്ടനോട് തോന്നിയ ദേഷ്യം ഒക്കെയും ആ ഒരു നിമിഷം കൊണ്ട് മാഞ്ഞു. എന്നെ സഹായിക്കാൻ നിന്ന് ആ സ്പൈക്കിന് മുന്നിൽ ടോമിനെ പോലെ നിൽക്കുകയാണ് പാവം... എനിക്ക് അങ്ങേരുടെ വായിരിക്കുന്നത് മാത്രമേ കേൾക്കേണ്ടി വരുമായിരുന്നുള്ളൂ... ഇതിപ്പോൾ കാർത്തിയേട്ടനായത് കൊണ്ട് എന്തും സംഭവിക്കാം... ഞാൻ സഹതാപത്തോടെ കാർത്തിയേട്ടനെ നോക്കി.

ചെറിയ കുട്ടികളെ പോലെ ചുണ്ട് പിളർത്തി കരയുന്ന ഭാവത്തിൽ എന്നെ നോക്കി കൈവീശി. ചിരിക്കണോ കരയണോ എന്നറിയാതെ ഞാൻ ജിതയുടെ കൂടെ നടന്നു. ഹിറ്റ്ലർ പുള്ളിക്കാരന്റെ ജീവനെങ്കിലും ബാക്കി വെച്ചാൽ മതിയായിരുന്നു...

°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°
"എന്തായിരുന്നു അവിടെ?" റൂമിലുള്ള സോഫയിലേക്ക് ഇരുന്നുകൊണ്ട് ജിത ചോദ്യഭാവത്തിൽ എന്നെ നോക്കി.

" അത്... ഞങ്ങൾ വെറുതെ സംസാരിച്ചിരുന്നതാ..." ഞാൻ മുഖത്ത് അത്യാവശ്യം പ്രസന്നത വരുത്തിച്ചുക്കൊണ്ട് അവളെ നോക്കി ചിരിച്ചെന്നു വരുത്തിച്ചു.

" എനിക്ക് കണ്ടിട്ട് അങ്ങനെ തോന്നിയില്ലാല്ലോ?" അവൾ സംശയത്തോടെ എന്നെ നോക്കി.

ഇവളെ കൊണ്ട്, ഈ സംസാരം മുന്നോട്ട് കൊണ്ട് പോയാൽ മിക്കവാറും കയ്യീന്ന് പോകും...

" അത് വിട്, മൂവി കാണുന്നു എന്ന് പറഞ്ഞിട്ട് ഇതിൽ ഒന്നും വെച്ചിട്ടില്ലാലോ?" ഞാൻ വെറുതെ ഓൺ ചെയ്തു വെച്ച ടിവിയിലേക്ക് നോക്കി ചോദിച്ചു.

" മൂവി കാണാൻ ഇരിക്കുമ്പോഴാണ് അക്കു വിളിച്ചു നാളെത്തെ പാർട്ടി ഏത് റെസ്റ്റോറന്റിലാണ് വെക്കേണ്ടത് എന്ന് ഫിക്സ് ചെയ്തിട്ട് പറയാൻ പറഞ്ഞത്, അതിന്റെ ബാക്കിലായിരുന്നു..." അവൾ ബൗളിലുള്ള പോപ്കോൺ കുറച്ചെടുത്ത ശേഷം എനിക്ക് നേർക്ക് നീട്ടുന്നതിനിടയിലായി പറഞ്ഞു.

നാളെയും പാർട്ടി ഉണ്ടോ? ഞാനൊന്നും അറിഞ്ഞില്ലാലോ! എല്ലാവർക്കും ഉള്ള പാർട്ടിയാണോ? അതോ ഇവർ കസിൻസ് മാത്രം ഒന്നിച്ചു കൂടുന്നതാവുമോ? ഇവളോട് തന്നെ ചോദിച്ചു കളഞ്ഞേക്കാം...

" നാളെ എന്ത് പാർട്ടി?" ഞാൻ സംശയത്തോടെ അവളെ നോക്കി.

" ഭയ്യാന്റെ ബർത്ഡേ പാർട്ടി..." അവൾ ഒരു ഒഴുക്കൽ മട്ടിൽ പറഞ്ഞു.

ഹിറ്റ്ലറുടെ ബർത്ഡേ ആയിരുന്നോ നാളെ! അടിപൊളി, ഇന്നെങ്കിലും അറിഞ്ഞത് നന്നായി, ഇല്ലെങ്കിൽ നാളെ എല്ലാവരുടെയും മുന്നിൽ നിന്നും ചമ്മി നാറിയേനെ...

" ബാബിയെന്താ ഗിഫ്റ്റ് കൊടുത്തേ?" ജിത ഫോണിൽ ശ്രദ്ധിച്ചു കൊണ്ട് തന്നെ ചോദിച്ചു.

ഗിഫ്റ്റോ? ഞാൻ എന്തിനാണ് ആ കോന്തന് ഗിഫ്റ്റ് കൊടുക്കുന്നത്! ഇല്ലെങ്കിൽ തന്നെ നാളെത്തെ ബർത്ഡേക്ക് ഇന്ന് ഗിഫ്റ്റ് കൊടുക്കണോ? എന്തെങ്കിലും പറഞ്ഞു തൽക്കാലം തടിതപ്പാം...

" ബർത്ഡേ നാളെയെല്ലേ! ഒന്നും തീരുമാനിച്ചില്ല..." അവളെ വിശ്വസിപ്പിക്കാനായി മുഖത്ത് ഇത്തിരി നാണമൊക്കെ വരുത്തിച്ചു.

അവൾ തലയുയർത്തി എന്റെ മുഖത്തേക്ക് തുറിച്ചു നോക്കി, കേൾക്കാൻ പാടില്ലാത്ത എന്തോ കേട്ട മട്ടിൽ, ദൈവമേ! പണി പാളിയോ! ഇവളുടെ നോട്ടം കണ്ടിട്ട് എവിടെയോ പണി പാളിയ മട്ടുണ്ട്, ഇനി ഡൽഹിയിൽ ബർത്ഡേയുടെ ഒരു ദിവസം മുന്നേ ഗിഫ്റ്റ് കൊടുക്കുന്ന വല്ല സമ്പ്രദായവും കാണുമോ?

" അല്ല ഇവിടെ ഒക്കെ ബർത്ഡേയുടെ ദിവസമാണ് ഗിഫ്റ്റ് ഒക്കെ കൊടുക്കാറുള്ളത്..." ഞാൻ പതർച്ചയോടെ അവളെ നോക്കി പറഞ്ഞു.

അവൾ കയ്യിലുള്ള ഫോൺ ലോക്ക് ആക്കി മാറ്റിവെച്ചു എന്റെ നേർക്ക് തിരിഞ്ഞു ഇന്ത്യൻ സ്റ്റൈലിൽ ഇരുന്നു.

" സത്യം പറയണം ഭയ്യയും ബാബിയും ശരിക്കും പൂർണ്ണ സമ്മതത്തോടെ തന്നെയാണോ ഈ കല്യാണം കഴിച്ചത്?" അത് ചോദിക്കുമ്പോൾ അവളുടെ മുഖം തീർത്തും ഗൗരവം നിറഞ്ഞതായിരുന്നു.

ഞാൻ ഒന്ന് ഞെട്ടി, ഇവൾക്ക് വല്ല സംശയവും തോന്നിയോ?

" പൂർണ്ണ സമ്മതമില്ലാതെ ആരെങ്കിലും മാരേജ് കഴിക്കുമോ? ഞങ്ങൾ രണ്ടാളും നല്ലത് പോലെ പരസ്പരം മനസ്സിലാക്കിയതിന് ശേഷമാണ് എല്ലാവരോടും സമ്മതമറിയിച്ചത്..." ഞാൻ പതർച്ചയോടെ ചിരിക്കാൻ ശ്രമിച്ചു...

ഞാനത് പറഞ്ഞതും അവളുടെ മുഖത്ത് പരിഹാസം കലർന്ന ഒരു ചിരി ഉണ്ടായി. കാര്യങ്ങൾ ഒക്കെ ഇവൾ കണ്ടുപിടിച്ചേക്കുമോ എന്ന ഭയത്തിൽ ഞാൻ അവളുടെ മുഖത്തേക്ക് തന്നെ സൂക്ഷിച്ചു നോക്കി.

" പരസ്പരം നല്ലത് പോലെ മനസ്സിലാക്കിയിട്ടാവും അല്ലേ സ്വന്തം കെട്ടിയോന്റെ ബർത്ഡേ എപ്പോഴാണെന്ന് പോലും അറിയാതതല്ലേ?" അവൾ പരിഹാസത്തോടെ ചോദിച്ചു.

പണി പാളി... ആ കോന്തന്റെ ബർത്ഡേ നാളെയല്ലേ? ഇവളെല്ലേ നാളെ ബർത്ഡേ പാർട്ടി എന്ന് പറഞ്ഞത്... ഞാൻ എന്ത് പറയണം എന്നറിയാതെ വിളർച്ചയോടെ ചിരിച്ചു.

" ഈ മാരേജ് എങ്ങനെ നടന്നു എന്നൊന്നും എനിക്കറിയില്ല, പക്ഷേ എനിക്കറിയുന്ന ഹയാത്തി പട്ടേലും ഹർഷ വർമ്മയും പരസ്പരം മനസ്സിൽ വെറുപ്പും വെച്ചു നടക്കുന്നവരാണ്... ബാബി അന്ന് ആദ്യമായി വീട്ടിൽ വന്നത് തൊട്ടേ നിങ്ങൾക്കിടയിൽ എന്തോ പ്രശ്നമുണ്ടെന്ന് സംശയിച്ച ആളാണ് ഈ ഞാൻ, പെട്ടന്ന് ഒരു ദിവസം ബാബി ജോബ് റീസൈൻ ചെയ്തു എന്നറിഞ്ഞപ്പോൾ ആ സംശയം വർദ്ധിച്ചു. ബാബി എന്നതിനെക്കാൾ ഒരു സുഹൃത്തായിട്ടാണ് ഞാൻ ബാബിയെ കണ്ടത്, പറഞ്ഞൂടെ എന്നോട് നിങ്ങൾ തമ്മിലുള്ള രഹസ്യം..." അവൾ എന്റെ മുഖത്തേക്ക് നോക്കി.

ഞാൻ ഒന്നും മിണ്ടാതെ തലകുനിച്ചു നിന്നു. ഇവളോട് എല്ലാം തുറന്ന് പറയണോ? പറഞ്ഞാൽ അത് കുഴപ്പമാകുമോ? എന്ത് ചെയ്യണം എന്നറിയാതെ ഞാൻ സങ്കടത്തോടെ നിന്നു.

" അത് വിട് ഞാൻ ചോദിച്ചെന്നെ ഉള്ളൂ..." എന്റെ കയ്യിൽ പതുക്കെ ഒന്ന് തട്ടിയ ശേഷം അവൾ അവിടെ നിന്നും എഴുന്നേറ്റു.

ഞാൻ പെട്ടെന്ന് തന്നെ അവളെ തടഞ്ഞുകൊണ്ടു കയ്യിൽ കയറി പിടിച്ചു.

" നിൽക്ക്... ഞാൻ... ഞാൻ പറയാം..." അവൾ സങ്കടപ്പെട്ടു പോകാൻ നോക്കിയപ്പോൾ എന്തോ പെട്ടന്ന് അങ്ങനെയാണ് വായിൽ വന്നത്.

" എന്റെ ബാബീ..." അവൾ എന്റെ കയ്യോട് അവളുടെ കൈ ചേർത്തുപിടിച്ചുക്കൊണ്ട് എന്റെ തൊട്ടടുത്തായി ഇരുന്നു. " എന്നോട് പറഞ്ഞാൽ ഞാൻ വല്ല പ്രശ്നവും ഉണ്ടാക്കിയേക്കും എന്ന പേടിയാണെങ്കിൽ ഒട്ടും പേടിക്കേണ്ട, ബാബിയുടെ ഭാഗത്ത് ന്യായം ഇല്ലെങ്കിൽ പോലും ഞാൻ ബാബിയെ കുറ്റപ്പെടുത്തില്ല, ഇനി ഈ രഹസ്യം ഭയ്യാന്റെയും ബാബിയുടെയും ഇടയിൽ മാത്രമുള്ളതാണോ?" അവൾ എന്റെ മുഖത്തേക്ക് നോക്കി ചോദിച്ചു.

പറഞ്ഞാലോ ഇവളോട് എല്ലാം... എനിക്കും ഹിറ്റ്ലറിനും ഇടയിലുള്ള വിയോജിപ്പ് ആർക്കും മനസ്സിലാവാതെ ബാക്കിയുള്ള എല്ലാവരുടെയും മുന്നിൽ അഭിനയിച്ചു കാണിക്കാം, പക്ഷേ ഇവളുടെ ആ കാര്യത്തിൽ ഇത്തിരി കടുപ്പമാണ്... എല്ലാം തുറന്ന് പറഞ്ഞാൽ സമാധാനത്തോടെ ഇവളുടെ മുന്നിലെങ്കിലും നിൽക്കാമല്ലോ...

" ബാബി ഒന്നും പറഞ്ഞില്ല, നിങ്ങൾക്കിടയിലുള്ള പ്രശ്നങ്ങൾ വേറെ ആർക്കെങ്കിലും അറിയുമോ?" എന്റെ മറുപടിയൊന്നും കാണാതായപ്പോൾ അവൾ ഒരിക്കൽ കൂടി ചോദ്യം ആവർത്തിച്ചു.

ഞാൻ മെല്ലെ അറിയാം എന്നർത്ഥത്തിൽ തലയാട്ടി.

" കാത്തുവിന് അറിയുമോ?" അവൾ സംശയത്തോടെ എന്നെ നോക്കി.

" അറിയാം..."

" കാത്തൂന് അറിയുമെങ്കിൽ രാഹുൽ ഭയ്യക്കും അറിയുമായിരിക്കും അല്ലേ? പിന്നെ വേറെ ആർക്കൊക്കെ അറിയാം ബാബിയുടെ ഫ്രണ്ടിനൊക്കെ അറിയുമോ?"

" വിക്കിക്കും, ആഷിക്കും റേഹാക്കും അറിയാം..."

" കഷ്ടമുണ്ട് കേട്ടോ, ഇവർക്കൊക്കെ അറിയാം നിങ്ങൾക്കിടയിലുള്ള പ്രശ്നം! ഞാനും ബാബിയെ കണ്ട നാൾ മുതലേ ചോദിക്കുന്നതല്ലേ നിങ്ങൾക്കിടയിൽ എന്തെങ്കിലും പ്രശ്നമുണ്ടോ എന്ന്..." അവൾ സങ്കടത്തോടെ പറഞ്ഞു.

" സോറി..."

" എന്നാൽ പിന്നെ പറ? നിങ്ങൾ തമ്മിൽ എന്താണ് ശരിക്കും പ്രശ്നം! എങ്ങനെ ഈ മാരേജ് നടന്നു എല്ലാം..." അവൾ അൽപം കൂടി നിവർന്നിരുന്നു.

ഒന്ന് ശ്വാസം ആഞ്ഞ് വലിച്ച ശേഷം ആദ്യമായി ഹിറ്റ്ലറെ ഗോവയിൽ വെച്ച് കണ്ട് മുട്ടിയത് തൊട്ടുള്ള ഓരോ കാര്യവും അവളോട് പറയാൻ ആരംഭിച്ചു.

°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°

എല്ലാം പറഞ്ഞു കഴിഞ്ഞിട്ടും ഒന്നും മിണ്ടാതെ എന്റെ മുഖത്തേക്ക് തന്നെ ഉറ്റു നോക്കിയിരിക്കുന്ന ജിതയെ ഞാൻ പതുക്കെ തട്ടി വിളിച്ചു.

" ജിതാ..."

"മ്മ്‌മ്‌..." അവൾ പതുക്കെ ഒന്ന് മൂളി.

ഇതൊക്കെ കേട്ടിട്ടും ഇവളെന്താണ് ഒന്നും പറയാതെ? ഇനി ഇവളുടെ ഭയ്യാനെ പോലീസ് സ്റ്റേഷനിൽ കേറ്റിയ ദേഷ്യമായിരിക്കുമോ?

" എന്നാലും അതാരായിരിക്കും?..." അവൾ ചിന്തയോടെ ചാരിയിരുന്നുക്കൊണ്ട് ചോദിച്ചു.

" ആര്?"

" അല്ല, ബാബി പറഞ്ഞില്ലേ കാത്തൂന് ഒരു ഗേൾഫ്രണ്ട് ഉണ്ടെന്ന്, അതാരായിരിക്കും?"

ആ ബെസ്റ്റ് എന്റെയും ഹിറ്റ്ലറുടെയും തമ്മിലുള്ള പ്രശ്‌നം ചോദിച്ചു വന്നിട്ട് ഇവൾ ഇപ്പോൾ കാത്തുവിന് പിന്നാലെ ആയി. റേഹയെ കുറിച്ച് അറിഞ്ഞു കൊണ്ട് ഒന്നും പറഞ്ഞില്ല, കാർത്തിയേട്ടന് ഒരു ഗേൾഫ്രണ്ട് ഉണ്ടെന്ന് മാത്രമേ പറഞ്ഞുള്ളൂ, അത് പോലെ നിത്യയെ കുറിച്ചും എന്ത് കൊണ്ടോ അത് പറയാൻ തോന്നിയില്ല. അന്ന് ഗോവയിൽ വെച്ചു ജിത പറഞ്ഞത് നിത്യയും അവിനാശും ഏഴ് വർഷത്തോളം പ്രണയത്തിലായിരുന്നു എന്നല്ലേ? അതിനെ കുറിച്ച് ശരിക്കും അറിയണം...

" ബാബിക്കറിയുമോ?" ജിത പെട്ടന്ന് എന്റെ കയ്യിൽ തട്ടിക്കൊണ്ട് ചോദിച്ചു.

" ഏഹ്! "

" സത്യം പറ, ബാബിക്കറിയില്ലേ അതാരാണെന്ന്?" അവൾ സംശയത്തോടെ എന്നെ നോക്കി.

അറിയില്ല എന്ന് പറഞ്ഞാൽ ഇവൾ വിശ്വസിക്കില്ല, റേഹയാണെന്ന് പറഞ്ഞാൽ ഹിറ്റ്ലർ എന്റെ ജീവൻ എടുക്കുന്നതിന് മുന്നേ റേഹയും കാർത്തിയേട്ടനും കൂടി ആ കൃതം അങ്ങ് നിർവ്വഹിച്ചെന്നു വരും...

" ഇതിപ്പോൾ എന്റെയും നിന്റെ ഏട്ടന്റെയും പ്രശ്നമാണോ നിനക്കറിയേണ്ടത് അതോ കാർത്തിയേട്ടന്റെ ഗേൾഫ്രണ്ടിനെ കുറിച്ചോ?" ഞാൻ ഗൗരവം നടിച്ചുകൊണ്ടു അവളെ നോക്കി.

" ഈ... അത് പിന്നെ കാത്തുവിന് ഗേൾഫ്രണ്ട് ഉണ്ടെന്ന് കേട്ടപ്പോൾ ഒരു ആകാംഷ എന്നേ ഉള്ളൂ..." അവൾ ഇളിച്ചോണ്ട് പറഞ്ഞു.

" അതൊക്കെ സമയമാവുമ്പോൾ കാർത്തിയേട്ടൻ തന്നെ നിന്നോട് പറഞ്ഞോളും..."

" മ്മ്‌മ്‌... അത് അവിടെ നിൽക്കട്ടെ എന്റെ ഭയ്യാനെ പോലീസ് സ്റ്റേഷനിൽ കയറ്റിയ ഝാൻസി റാണിയെ ശരിക്കും ഒന്ന് കാണട്ടെ..." അവൾ നിവർന്നിരുന്നു കൊണ്ട് എന്നെ നോക്കി. " എന്നാലും പേരിന് പോലും വായ്നോക്കാതെ ഭയ്യാനെ പൂവാലൻ എന്ന് പറഞ്ഞു പോലീസ് സ്റ്റേഷനിൽ കയറ്റരുതായിരുന്നു..."

" അത് പിന്നെ, അന്ന് അതാണ് പെട്ടന്ന് വായിൽ വന്നത്..." ഞാൻ അവളെ നോക്കി വിളർച്ചയോടെ ചിരിച്ചു.

പെട്ടന്ന് അവൾ വയറും പൊത്തിപ്പിടിച്ചു ചിരിക്കാൻ തുടങ്ങി. ഞാൻ എന്താ സംഭവം എന്നറിയാതെ കണ്ണും മിഴിച്ചു നിന്നു.

" ഭയ്യ അന്ന് ആ പോലീസ് സ്റ്റേഷനിൽ പേടിച്ചിട്ട് നിന്നിരുന്ന സീൻ ഒന്നാലോചിച്ചു നോക്കിയേ... അയ്യോ സാറേ എന്നെ തല്ലല്ലേ..." അവൾ ചിരിക്കിടയിൽ കൈയൊക്കെ കൂപ്പി ആക്ഷനൊക്കെ കാണിച്ചു പറഞ്ഞു.

അടിപൊളി... മനുഷ്യന് അന്ന് അങ്ങനെ ചെയ്തത് ഓർക്കുമ്പോൾ തന്നെ എന്തെന്നില്ലാത്ത കുറ്റബോധമാണ്, അതിനിടയിലാണ് ഇവളുടെ ചിരി. ഞാൻ ഒന്നും മിണ്ടാതെ അവളെ നോക്കി. ഞാൻ ചിരിക്കാതെ കണ്ടപ്പോൾ അവൾ പതുക്കെ ചിരി നിർത്തി.

" ഇത്രയൊക്കെ സംഭവങ്ങൾ നടന്നിട്ടും നിങ്ങൾ തമ്മിലുള്ള കല്യാണം നടന്നില്ലേ? ഭയ്യാക്ക് ഇപ്പോൾ ബാബിയോട് അത്ര ദേഷ്യം ഒന്നും ഇല്ലെന്നാണ് എനിക്ക് തോന്നുന്നത്... ഇനി എത്രയും പെട്ടന്ന് നന്നാകാൻ നോക്ക്..."

" എന്ത് നന്നാകാൻ!" ഞാൻ കാര്യം മനസ്സിലാവാതെ അവളെ നോക്കി.

" പ്രശ്നങ്ങൾ ഒക്കെ തീർത്തു ജീവിക്കാൻ നോക്ക് എന്ന്..."

" ങേ! ഞാനും ഹർഷയുമോ?"

" നിങ്ങളെല്ലാതെ വേറെയാര്! ജീവിതക്കാലം മൊത്തം ഇങ്ങനെ പരസ്പരം കൊമ്പ് കോർത്തു ജീവിക്കാനാണോ ഉദ്ദേശം!" അവൾ ഗൗരവത്തോടെ എന്നെ നോക്കി.

തിരിച്ച്‌ ഒന്നും പറയാനാവാതെ ഞാൻ നിന്നു. എന്നെങ്കിലും ഒരിക്കൽ പരസ്പരം മനസ്സിലാക്കി ഒന്നിച്ചു ജീവച്ചു തുടങ്ങും എന്ന് മനസ്സിനെ പറഞ്ഞു പഠിപ്പിച്ചെങ്കിലും അങ്ങനെ ഒരു കാര്യം എന്നെങ്കിലും നടക്കുമോ എന്ന് എനിക്ക് തന്നെ ഉറപ്പില്ലാത്ത കാര്യമാണ്.

" തെറ്റ് നിങ്ങളുടെ രണ്ട്പേരുടെയും ഭാഗത്തുണ്ട്, പക്ഷേ..."

അടുത്തതായി അവൾ എന്താണ് പറയാൻ പോകുന്നതെന്നറിയാനായി കാതോർത്തു.

" ഭയ്യ കമ്പിനിയിൽ വെച്ചു ബാബിക്ക് തന്നിരുന്ന പണികളെക്കാളും വലുതാണ് ബാബി ഭയ്യാക്ക് കൊടുത്ത പണി, അത് കൊണ്ട് ബാബി തന്നെ മുന്നോട്ട് ഇറങ്ങിത്തിരിക്കണം എന്നാണ് എന്റെ അഭിപ്രായം..."

ഇവളെല്ലേ നേരത്തെ തെറ്റ് എന്റെ ഭാഗതാണെങ്കിലും എന്റെ സൈഡ് മാത്രമേ നിൽക്കൂ എന്ന് പറഞ്ഞത്! അല്ലെങ്കിലും സ്വന്തം ഭയ്യാന്റെ കൂടിയല്ലേ ഇവൾ നിൽക്കൂ... ഞാൻ ഒന്നും മിണ്ടാതെ നിന്നു.

" ഇത് കേട്ടിട്ട് മുഖം വീർപ്പിച്ചു നിൽക്കുകയൊന്നും വേണ്ട, എന്റെ ഭയ്യ ആയത് കൊണ്ട് പൊക്കി പറയുന്നതല്ല പെട്ടന്നൊന്നും ക്ഷമിച്ചു തരുക എന്ന സ്വഭാവം ബാബിയുടെ ആ ഹിറ്റ്ലറുടെ നിഘണ്ടുവിൽ ഇല്ല, അത് കൊണ്ടാണ് ബാബി തന്നെ ഇറങ്ങണം എന്ന് പറയുന്നത്, ബാബി എന്ത് ചെയ്താലും ഞാൻ ബാബിയുടെ കൂടെ കാണും..." അവൾ എന്റെ മുഖം പിടിച്ചു അവളുടെ നേർക്ക് ആക്കികൊണ്ട് പറഞ്ഞു.

ഞാൻ പുഞ്ചിരിയയോടെ അവളെ നോക്കി.

" ഇവിടെ ഇപ്പോൾ നിങ്ങളുടെ കാര്യം അറിയുന്ന ഏക ആൾ കാത്തു മാത്രമാണ്‌, ആ അവസരം ബാബി നല്ലത് പോലെ മുതലാക്കണം..." അവൾ ഗൂഢമായ ചിരിയോടെ പറഞ്ഞു.

" നീ സത്യത്തിൽ ആരുടെ അനിയത്തിയാണ്! സ്വന്തം ഭയ്യാക്ക് പണി കൊടുക്കാൻ എന്താണ് ഇത്ര ആവേശം?" ഞാൻ സംശയത്തോടെ അവളെ നോക്കി.

" കിട്ടിയ അവസരം മുതലാക്കുകയാണെന്ന് തന്നെ കൂട്ടിക്കോ, എനിക്കിട്ട് എത്ര പണികൾ തന്നിട്ടുണ്ടെന്നോ ബാബിയുടെ ഹിറ്റ്‌ലർ! തിരിച്ചു ഭയ്യാക്ക് പണി കൊടുക്കാൻ ഒരവസരം വീണു കിട്ടുമ്പോൾ ഞാനെന്തിന് വെറുതെ കളയണം!" അവൾ ചിരിയോടെ എന്നെ നോക്കി.

" അവസാനം എന്റെ ഫോട്ടോക്ക് മാല ഇടേണ്ട അവസ്ഥ വരുമോ?"

" ഏയ്, പണി കൊടുക്കുന്നതിനിടയിൽ നിങ്ങളെ ഒരുമിപ്പിക്കാനും ഞാൻ നോക്കും, ഭയ്യാക്ക് പണി കൊടുത്തും നിങ്ങളെ രണ്ടാളെയും ഒരുമിപ്പിച്ചിട്ടും കഴിഞ്ഞേ ഇനി ഈ ജിത വർമ്മ വിശ്രമിക്കുകയുള്ളൂ..." അവൾ ഒരുമാതിരി നാടകത്തിലൊക്കെ കാണിക്കുന്നത് പോലെ കയ്യൊക്കെ ഉയർത്തിപ്പിടിച്ചുക്കൊണ്ട് പറഞ്ഞു.

ഇത് മിക്കവാറും എനിക്കുള്ള പണിയാവുമെന്നാണ് തോന്നുന്നത്, ഹിറ്റ്ലറിന് പണിയും കൊടുത്തു ഇവൾ പൊടിയും തട്ടി പോകും, അതിന്റെ പരിണിത ഫലം അനുഭവിക്കുക ഞാനാവും, എന്റെയും ഹിറ്റ്‌ലറിന്റെയും ഫ്ലാഷ്ബാക്ക് ഒക്കെ പറയേണ്ട വല്ല ആവശ്യവും ഉണ്ടായിരുന്നോ എനിക്ക്!!! ഞാൻ സ്വയം തന്നെ കുറ്റപ്പെടുത്തി.

"ജിതാ..." മമ്മയുടെ നീട്ടിയുള്ള വിളി കേട്ടതും ഞാനും ജിതയും ഒരുപോലെ ഡോറിനടത്തേക്ക് നോക്കി.

പെട്ടന്നാണ് ഓർമ വന്നത് മമ്മ നേരത്തെ എന്നെ വിളിച്ചിരുന്നല്ലോ എന്നത്, ഞാൻ ചാടി എഴുന്നേറ്റു.

" എന്നെയാണ് വിളിച്ചത്, ബാബി എവിടെ പോകുന്നു?" ജിത സോഫയിൽ തന്നെ ഇരുന്നുകൊണ്ട് തലയുയർത്തി എന്നെ നോക്കി ചോദിച്ചു.

" മമ്മ എന്നെ നേരത്തെ വിളിച്ചിരുന്നു എന്ന് മേരിച്ചേച്ചി പറഞ്ഞിരുന്നു, തന്റെ ഭയ്യാന്റെ കയ്യിൽ നിന്നും ഇങ്ങോട്ട് രക്ഷപ്പെട്ടു വരുന്നതിനിടയിൽ ആ കാര്യം മറന്നുപ്പോയി." ഞാൻ പുറത്തേക്ക് പോകാനായി തിടുക്കപ്പെട്ടു.

" മമ്മി നേരത്തെ ബാബിയെ അന്വേഷിച്ചത് വേറൊന്നിനും അല്ല, ബാബിയുടെ ഡ്രസ്സും മറ്റും ഒക്കെ ഭയ്യ വന്നിട്ട് എടുത്തു വെച്ചോളൂ എന്ന് പറയാനാണ്, ഭയ്യാക്ക് റൂമിലെ സാധനകളൊക്കെ ഭയ്യ അല്ലാതെ വേറെ ആരെങ്കിലും മാറ്റി വെക്കുന്നത് ഇഷ്ടമല്ല, ഞാൻ സഹായിക്കാനായി വന്ന് വെറുതെ ഭയ്യാന്റെ ഉള്ളിലെ ഉറങ്ങിക്കിടക്കുന്ന രാവണനെ ഉണർത്തേണ്ടല്ലോ എന്ന് കരുതി ഞാൻ തന്നെയാണ് മമ്മിയോട് പറഞ്ഞത്, പക്ഷേ ഇപ്പോഴല്ലേ ആ രാവണന് ഈയടുത്ത കാലത്തായി ഉറക്കില്ല എന്നത്..." അവൾ ചിരിയോടെ പറഞ്ഞു.

ഞാൻ തിരിച്ചൊന്നും പറയാതെ വെറുതെ ചിരിച്ചു. ഭാഗ്യം അങ്ങേരുടെ ഡ്രസ്സിലൊന്നും പോയി കൈ വെക്കാതിരുന്നത്, ഇല്ലെങ്കിൽ അതിനും കൂടിയുള്ളത് കേട്ടിരുന്നേനെ...

" ആ പണി എന്തായാലും ഇനി രാത്രി ചെയ്യാം, വൈകുന്നേരം ആന്റിമ്മാരും അങ്കിൾസും കസിൻസ് ടീമ്സും ഒക്കെ വരും..." അവൾ ചിരിയോടെ പറഞ്ഞു.

അതാണ് നല്ലതെന്ന് എനിക്കും തോന്നി. ഇപ്പോൾ പോയി ഡ്രസ്സൊക്കെ എടുത്തു വെക്കാനായി നോക്കിയാൽ ആ കോന്തൻ നേരത്തെ ഞാൻ പറഞ്ഞതിനൊക്കെ പ്രതികാരം വീട്ടും, രാത്രി ആകുമ്പോഴേക്കും മറന്നേക്കും..." ഞാൻ അവളെ നോക്കി തലകുലുക്കി സമ്മതിച്ചു.

" എന്തായാലും വാ നമുക്ക് അങ്ങോട്ട് പോകാം, മമ്മ നിന്നെ വിളിക്കുന്നില്ലേ..." ഞാൻ ജിതയെ നോക്കി.

" ബാബി പോയി കുറച്ചു അമ്മായിയമ്മയെ സഹായിക്ക്, ഞാൻ ഈ പോപ്കോൺ തീർത്തിട്ട് വന്നോളാം..." കഴിച്ചു പകുതിയായ പോപ്കോണിന്റെ ബൗൾ കാണിച്ചുകൊണ്ട് അവൾ ഇളിച്ചു.

ഞാൻ ചിരിയോടെ തലയാട്ടിക്കൊണ്ട് ഡോറിനടുത്തേക്ക് നടന്നു.

" ആഹ് ഒരു കാര്യം കൂടി..." പിറകിൽ നിന്നും ജിതയുടെ വിളി കേട്ടതും തിരിഞ്ഞു നോക്കി, എന്താണെന്ന ഭാവത്തിൽ.

" വൈകുന്നേരം ഇനി ബാക്കിയുള്ളവരുടെ മുന്നിൽ നാണം കെടേണ്ട, ഭയ്യാന്റെ ബർത്ഡേ ഇന്നലെ ആയിരുന്നു..." അവൾ ഗൗരവം നടിച്ചുക്കൊണ്ട് പറഞ്ഞു.

" ഓഹോ... ഇന്നലെയായിരുന്നോ...ങേ!ഇന്നലെയോ?" ഞാൻ ഞെട്ടലോടെ അവളെ നോക്കി.

" ആഹ്, എന്തേ?" അവൾ ചോദ്യഭാവത്തിൽ എന്നെ നോക്കി.

" ഇന്നലെയായിരുന്നില്ലേ ഞങ്ങളുടെ മാരേജ്?"

" അതേ, അത് കൊണ്ടാണെല്ലോ പാർട്ടി നാളെയിലേക്ക് മാറ്റി വെച്ചത്, മറ്റന്നാൾ രാവിലെ എല്ലാവരും തിരിച്ചു പോകും..."

അടിപൊളി, അപ്പോൾ ഇനി ആ ചെകുത്താന്റെ ബർത്ഡേ ഒരിക്കലും മറക്കില്ല, വേറെന്ത് മറന്നാലും ഞാൻ കുടുങ്ങിയ ദിവസം എന്തായാലും മറക്കാൻ വഴിയില്ലാലോ...

" ഒരു സഹായത്തിന് വേണ്ടി ഭയ്യാന്റെ ബയോഡാറ്റ നോക്കി പഠിച്ചു വെക്കുന്നത് നല്ലതാണ്, ഇല്ലെങ്കിൽ ഇപ്പോൾ എന്നോട് പറഞ്ഞത് പോലെ ഇനിയും കുറേയാൾക്കാരോട് സത്യം തുറന്ന് പറയേണ്ടി വന്നേക്കും..." ജിത കളിയാക്കുന്ന മട്ടിൽ ചിരിയോടെ പറഞ്ഞു.

ഞാൻ കണ്ണും ചുണ്ടും കൂർപ്പിച്ചു അവളെ നോക്കി. അവൾ കള്ളച്ചിരിയോടെ എന്നെ നോക്കി കണ്ണിറുക്കി. അത് കണ്ടതും ഞാൻ ചിരിയോടെ പുറത്തേക്ക് നടന്നു.

കിച്ചണിലേക്ക് പോകാനായി ഹാളിൽ എത്തിയപ്പോൾ ചുറ്റോടും ഒന്ന് നോക്കി. കാർത്തിയേട്ടനെ അവിടെയെവിടെയും കണ്ടില്ല. പാവം ആ ഹിറ്റ്ലർ തല്ലികൊല്ലാതിരുന്നാൽ മതിയായിരുന്നു. ആ കാലൻ എന്റെ പിറകിൽ നിൽക്കുന്ന കാര്യം ആദ്യമേ പറഞ്ഞാൽ പോരായിരുന്നില്ലേ... എന്ത് കൊണ്ടായിരിക്കും കാർത്തിയേട്ടൻ ആ കോന്തനെ കണ്ടിട്ടും എനിക്ക് ഒരു സിഗ്നലും തരാതിരുന്നത്! ഞാൻ ചിന്തയോടെ നടന്നു.

°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°

കസിൻസിനെയും ബാക്കിയുള്ളവരെയും യാത്രയാക്കിയത്തിന് ശേഷം അവിടെ ജിതയുടെ കൂടെ തന്നെ ചുറ്റിപ്പറ്റി നിന്നിരുന്ന എന്നോട് മമ്മ പോയിക്കിടക്കാൻ പറഞ്ഞു. ഞാൻ ജിതയെ നോക്കി.

" പോകാൻ നോക്ക് ബാബീ... ഭയ്യ കാത്തിരിക്കുന്നുണ്ടാവും..." ജിതയും ഒരു ആക്കിച്ചിരിയോടെ പറഞ്ഞു.

എല്ലാം അറിഞ്ഞിട്ടും എനിക്കിട്ട് തന്നെ വെക്കണം അല്ലേ ദുഷ്ടേ... ഞാൻ മമ്മ കാണാതെ അവളെ നോക്കി കണ്ണിരുട്ടി.

വേറെ നിവർത്തിയില്ലാത്തതിനാൽ മമ്മയോട് ഗുഡ് നൈറ്റും ജിതക്ക് കടുപ്പിച്ചൊരു നോട്ടവും സമ്മാനിച്ചു ഞാൻ മുകളിലേക്കുള്ള പടി കയറി.

വൈകുന്നേരം വരെ മമ്മയുടെയും ജോ ദീദിയുടെ കൂടെ കിച്ചണിലും ജിതയുടെ കൂടെയുമായി ഹിറ്റ്ലറുടെ കണ്ണിൽ പെടാതെ നടന്നു. കസിൻസ് ഒക്കെ വന്നപ്പോൾ അത് പറ്റില്ലാലോ, അങ്ങേരുടെ ദേഷ്യത്തോടെയുള്ള നോട്ടം ഒക്കെ പ്രതീക്ഷിച്ചിട്ടാണ് കസിൻസിന്റെ കൂടെ ഇരുന്നതെങ്കിലും അങ്ങേര് ഒരുവട്ടം പോലും എന്നെയൊന്ന് നോക്കിയില്ല, ആദ്യം ഒന്ന് അത്ഭുതപെട്ടെങ്കിലും, പിന്നീട് അത് ആശ്വാസമായി, അത് കൊണ്ട് ഞാനും ആലുവ മണപ്പുറത്ത് കണ്ട പരിചയം പോലും കാണിച്ചില്ല.

ഇതിനിടയിൽ ഇടക്കിടെ എന്നെ കാണുമ്പോൾ നിഷ്‌കു മോന്തയാക്കുന്ന കാർത്തിയേട്ടനെ കാണുമ്പോൾ സംസാരിക്കണം എന്ന് കരുതിയെങ്കിലും ഹിറ്റ്ലർ കൂടെ തന്നെ ഉള്ളത് കാരണം ആ സാഹസത്തിന് മുതിർന്നില്ല.

ഹിറ്റ്ലർ കുറച്ചു മുന്നേ ലാപ്‌ടോപ്പിൽ എന്തോ വർക്ക് ചെയ്യാനുണ്ട് എന്നും പറഞ്ഞു കേറി പോയിരുന്നു, അങ്ങേര് വരുന്നതിന് മുന്നേ മുറിയിൽ കയറി ഉറങ്ങിയേക്കാം എന്ന എന്റെ പ്ലാനിനെ പാടെ തകർത്തു കളഞ്ഞിട്ടായിരുന്നു അങ്ങേരുടെ ആ പ്രവർത്തി. ചിന്തയോടെ നടന്ന് നടന്ന് മുറിയുടെ ഡോറിനടുത്ത്‌ എത്തിയതും ഞാനൊന്ന് നിന്നു.

ഞാൻ നേരത്തെ കാർത്തിയേട്ടന്റെ മുന്നിൽ വെച്ചു പറഞ്ഞതിനെക്കാൾ വലിയ പേരുകൾ എന്നെ വിളിക്കാൻ നല്ല ചാൻസ് ഉണ്ട്, അതൊക്കെ കേൾക്കാൻ തയ്യാറാവുക ഹയാത്തി... ഞാൻ എന്നെ തന്നെ സ്വയം മോട്ടീവേറ്റ്‌ ചെയ്തു ശ്വാസം ആഞ്ഞു വലിച്ചു അത് മെല്ലെ പുറത്തേക്കു വിട്ട ശേഷം ഡോർ തുറന്ന് അകത്തേക്ക് കയറി.

അകത്തേക്ക് കയറി ചുറ്റോടും നോക്കിയെങ്കിലും ഹിറ്റ്ലറെ അവിടെയെവിടെയും കണ്ടില്ല. ഇയാൾ ഇതെവിടെ പോയി! നേരത്തെ ഇങ്ങോട്ടെക്ക് തന്നെയല്ലേ കേറി വന്നത്! ഇനി വാഷ്‌റൂമിൽ ആയിരിക്കുമോ? വാഷ്റൂം ലോക്കല്ല എന്ന് കണ്ടതും സംശയത്തോടെ നിന്നു. ഇനി വർക്ക് ചെയ്യുന്നത് വേറെ വല്ല റൂമിലും വെച്ചാകുമോ? അങ്ങനെയെങ്കിൽ ഞാൻ രക്ഷപെട്ടു.

പെട്ടന്നാണ് ബാൽക്കണിയുടെ ഡോർ തുറന്ന് വെച്ചിരിക്കുന്നത് കണ്ണിൽ പെട്ടത്, ഇനി അവിടെ കാണുമോ? അവിടെ ഉണ്ടായേക്കല്ലേ എന്നും പ്രാർത്ഥിച്ചു കൊണ്ട് ഞാൻ അങ്ങോട്ടേക്ക് നടന്നു.

ഡോറിൽ മറഞ്ഞു നിന്ന് എത്തി നോക്കിയപ്പോൾ ദേ ബാൽക്കണയിലെ ബീൻ ബാഗിൽ ഇരുന്നു ലാപ്ടോപ്പും മടിയിൽ വെച്ചു എന്തൊക്കെയോ ടൈപ്പ് ചെയ്തിരിക്കുന്നു മഹാൻ... വെറുതെ സന്തോഷിച്ചു! ഞാൻ സങ്കടത്തോടെ നിന്നു.

കണ്ടിട്ട് ഞാൻ വന്നതൊന്നും അറിഞ്ഞിട്ടില്ലെന്നാണ് തോന്നുന്നത്, ഈ അവസരം പാഴാക്കി കൂടാ, എത്രയും പെട്ടന്ന് ഉറങ്ങാനുള്ള വഴി നോക്കാം... ഡ്രസ്സും സാധനങ്ങളൊക്കെ എടുത്തു വെക്കാനും ഉണ്ട്, ഇനി എന്തായാലും ആ പണി നാളെ ചെയ്യാം... ഇപ്പോൾ അങ്ങേര് അകത്തേക്ക് കയറി വരുന്നതിന് മുൻപ് തന്നെ നിദ്രദേവിയെ കൂട്ട് പിടിക്കാൻ നോക്കാം...

☺️°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°☺️



നല്ല ലെങ്ത്തിൽ ചാപ്റ്റർ ഇടും എന്ന് പറഞ്ഞിരുന്നു, പക്ഷേ നടന്നില്ല, അത് കൊണ്ട് നടന്നാൽ അടുത്ത അപ്‌ഡേറ്റ് ബുധനാഴ്ച ചെയ്യാം...😎

Bạn đang đọc truyện trên: Truyen247.Pro