
ആ മഴയിൽ കിളിർത്തത്!
കോരിച്ചൊരിഞ്ഞ ഒരു മഴയായിരുന്നു അന്ന്...റോഡ് വളരെ നല്ലതാണ് അത് കൊണ്ട് നടുറോഡിൽ മഴക്കുഴികൾക്ക് ഒരു കുറവും ഇല്ല! അപ്രതീക്ഷിതമായി ചെയ്ത മഴ ലോട്ടറി അടിച്ച പോലെയാണ് ഓട്ടോക്കാർക്ക് ! എല്ലാ ഓട്ടോയിലും ആള്... സ്റ്റാന്റ് കാലി! നിരത്തിലൂടെ ഒഴുകി വരുന്ന അഴുക്കു വെള്ളം കണ്ട് അറച്ച് അവൾ ഫ്ളോർ ലെഗ്ത്ത് ചുരിദാർ വലിച്ച് വെച്ച് നടന്നു... വില കൂടിയ ചുരിദാറാണ്! അതും ട്രൈവാഷ്! ഇത്ര കണ്ട് മഴ പെയ്യുമെന്നാര് കണ്ടു! അതിനിത് മഴ സീസൺ അല്ലല്ലോ? അവൾ ഓർത്തു... കുട കയ്യിൽ പിടിക്കുന്നത് വെയിൽ കൊള്ളാതിരിക്കാനാണ്!.... വൈറ്ററ്റിംങ്ങ് ലോഷൻ തേച്ച് പരിപാലിക്കുന്ന തൊലിയും! പുട്ടിയടിച്ച് കണ്ണുകൾ എഴുതി മനോഹരമാക്കിയ മുഖവും വെയിലിൽ കരുവാളിച്ച് വിയർത്തൊലിച്ച് അലങ്കോലമാവരുത് എന്ന് കരുതിയാണ് കുട പിടിക്കുന്നത്!
" നാശം! വീട്ടിൽ നിന്നിറങ്ങുമ്പോൾ ഇത്രയും മഴ ഉണ്ടായിരുന്നെങ്കിൽ കല്യാണം കൂടണ്ട എന്നങ് കരുതിയേനെ.... "
എന്നാത്മഗതം നടത്തി അവൾ മഴയെ പ്രാകി നടക്കുമ്പോഴാണ് മറ്റൊരു പെൺകുട്ടി ചളി വള്ളം തെറിപ്പിച്ച് അത് വഴി ധൃതിയിൽ നടന്ന് പോയി!
ഓ! കാണാൻ അത്ര പോര! ഡ്രസ്സിംങ്ങ് തീരെപ്പോര!.... മര്യാദ തീരെയില്ല! ഉണ്ടായിരുന്നെങ്കിൽ ഭൂമിയെപ്പോലും നോവിക്കാതെ നടക്കുന്ന എന്റ മേലെ ചെളി തെറിപ്പിച്ചിട്ട് പോകില്ലായിരുന്നു. എന്നവൾ ഓർത്തു...
കുറച്ച് ദൂരം കൂടി നടന്നാൽ ഓഡിറ്റോറിയം ആയി! പരിസരത്തെങ്ങും കയറി നിൽക്കാൻ പറ്റിയ ഒരു കട പോലും ഇല്ല!
ഒരമ്മയും കുഞ്ഞും മഴയത്ത് പെട്ട് ഒരു പെട്ടിക്കടയുടെ ഇറയിൽ നിൽക്കുന്നു. കുഞ്ഞിന്റ ദേഹത്ത് വെള്ളം വീഴാതിരിക്കാൻ അവർ പന്നാക്കം തിരിഞ്ഞാണ് നിൽക്കുന്നത്! നേരത്തെ തന്നെ കടന്ന് പോയ പെൺകുട്ടി എതിരെ വരുന്നുണ്ട്!
ആദ്യം വീണ ചെളിയുടെ ക്ഷീണം തീർന്നില്ല! അവൾ ഒതുങ്ങി കൊടുത്തു.
ആ പെൺകുട്ടി നേരെ ആ അമ്മയ്ക്കും കുഞ്ഞിനും അരികിൽ ചെന്നു. എന്തൊക്കെയോ ചോദിച്ചു. കുട അവർക്ക് കൊടുത്ത് അവരെയും കൊണ്ട് മഴ നനഞ്ഞ് ആ പെൺകുട്ടി റോഡിനരികിൽ എത്തി! എന്താണാവോ സംഭവം? അവൾ എന്താണ് സംഭവിക്കുന്നത് എന്ന ആകാംക്ഷ കൊണ്ട് മാത്രമാണ് തിരിഞ്ഞ് നോക്കിയത്!
ഒന്ന് രണ്ട് ഓട്ടോയ്ക്ക് കൈ കാണിച്ചു. നിർത്തിയില്ല! ക്ഷമനശിച്ച അവൾ റോഡിന്റ ഗട്ടർ ഒഴിഞ്ഞ ഭാഗത്ത് കയറി നിന്നു. പിന്നെ വന്ന ഓട്ടോ അവൾ അവിടെ നിക്കുന്ന കണ്ട് വേറെ നിവർത്തിയില്ലാതെ അവിടെ നിർത്തിക്കൊടുത്തു. അതിനകത്ത് യാത്രക്കാരുണ്ടായിരുന്നു.....
"നിങ്ങൾ എങ്ങോട്ടാ?.. "
പെൺകുട്ടി യാത്രക്കാരോട് ചോദിച്ചു.
"ഒരു ബന്ധു വീട്ടിലേയ്ക്കാ..."
"ഓ! വിരുന്നാണല്ലേ! വിരോധമില്ലെങ്കി ചേച്ചി ഒന്നിങ്ങോ.... ആ ചേച്ചി പനിച്ച് വെളിവില്ലാത്ത ആ കൊച്ചിനെ ഹോസ്പിറ്റലിൽ കൊണ്ടോവാൻ ഒരോട്ടോ കാത്ത് ഈ മഴയത്ത് നിക്കണത് ഇച്ചിരി നേരമായി!"
ആ അമ്മയേയും കുഞ്ഞിനേയും ചൂണ്ടി അവൾ പറഞ്ഞു. അവർ ഇറങ്ങി കൊടുത്തു... അവൾ ആ അമ്മയേയും കുഞ്ഞിനേയും വണ്ടി കയറ്റി. കുട ചുരുക്കി അവർക്ക് കൊടുത്തു.
"പൊന്ന് ചേച്ചീ.... പിള്ളേരേം കൊണ്ട് പോകുമ്പോ ഒരു കുടയൊക്കെ കയ്യില് പിടിക്കണം! മഴയായാലും വെയിലായാലും ഉപകാരപ്പെടും.... "
അവർ പോകുന്നതും നോക്കി ചാരിതാർത്ഥ്യത്തോടെ മഴ ആസ്വദിച്ച് ആ പെൺകുട്ടി പോയപ്പോൾ അവൾക്ക് അവളോട് തന്നെ പുച്ഛം തോന്നി... കാരണം ആ പെൺകുട്ടിയെക്കാൾ മുൻപേ അവളാ അമ്മയേയും കുഞ്ഞിനേയും കണ്ടതാണ്! ആ പെൺകുട്ടി ചെയ്തതൊക്കെയും അവൾക്കും ചെയ്യാമായിരുന്നു .... പക്ഷേ ചിന്തയിൽ അപ്പോഴും സ്വാർത്ഥത മാത്രമായിരുന്നു..... ആ കാഴ്ച ഓഡിറ്റോറിയം വരെ പോകാൻ അവളുടെ മനസ്സ് അനുവദിച്ചില്ല!.... അവൾ മെല്ലെ വീട്ടിലേയ്ക്ക് തിരികെ നടന്നു... വഴിയരികിൽ ഒരു വയോധിക തണുത്തു വിറച്ച് നിൽക്കുന്നത് അവൾ കണ്ടു....
" അമ്മച്ചി എങ്ങ്ടാ...." അവൾ ചോദിച്ചു...
" വീട്ടിലേയ്ക്കാ!" അവർ പറഞ്ഞു.
"എവിടാ വീട്..."
"ഇവിടടുത്താ!"
"വരൂ... ഞാൻ ആക്കിത്തരാം..."
അവൾ അവരെ വീട് വരെ ആക്കിക്കൊടുത്തു... എന്തെന്നില്ലാത്ത ഒരു സന്തോഷം തോന്നി അവൾക്ക് അവൾ ഉപ്പയുടെ കടയ്ക്ക് മുന്നിലൂടെ പോയപ്പോഴാണ് ഒരു കാര്യം ശ്രദ്ധിച്ചത്..
അവരുടെ കടയ്ക്ക് ഇറ ഉണ്ടെങ്കിലും അത് ഗ്രിൽ ഇട്ട് അടച്ചിരിക്കയാണ്!
അവൾ വീട്ടിൽ ചെന്നു...
"വെക്കം ഇങ്ങ്ട് പോന്നാ! കല്യാണം കൂടിലെ?" ഉമ്മ ചോദിച്ചു.
"ഇല്ല ! എന്തൊരു മഴയാ! " കുട ചുരുക്കി കാല് കഴുകിക്കൊണ്ട് അവൾ പറഞ്ഞു. ഉപ്പ പത്രം വായിച്ച് ഇറയത്ത് ഇരിക്കണുണ്ട്!
" ഉപ്പ! നമ്മുടെ കടയുടെ ഇറയെന്താ! ഗ്രില്ല് ഇട്ട് പൂട്ടിയിരിക്കണേ? നമ്മൾ സാധനങ്ങള് ഇറയത്തേക്കിറക്കി വെക്കാറില്ലല്ലോ?"
"അതോ? ഇറ തുറന്നിട്ടാ... അതിനകത്ത് ആരേലും കയറി ഇരിക്കും! ചില ആൾക്കാര് അതിനകത്ത് കിടക്കും!.... പട്ടിടെ ശല്യം വേറെയും !"
" കിടക്കാനിടയില്ലാത്ത ചിലരല്ലേ? കിടന്നോട്ടെ ഉപ്പ! "
"അതൊക്കെ പണ്ട്!.... ഇപ്പോ കുടിച്ച് കുന്തം മറിഞ്ഞ് വന്ന് കിടക്കണോരാ കൂടുതലും!"ബാപ്പ ചിരിച്ച് കൊണ്ട് പറഞ്ഞു.
" ആ വഴിയില് ഒരു കിലോമീറ്ററോളം ഒന്നു മഴയത്തോ വെയിലത്തോ കയറി നിൽക്കാൻ ഒരു ഷെൽറ്റർ ഇല്ല ഉപ്പ! തണലും ഇല്ല..... "
" അത് ശരിയാ.... " ഉപ്പ ശരിവെച്ചു...
" ഒരു ഷെൽറ്റർ ഉണ്ടാക്കാൻ എത്ര രൂപയാവും?" അവൾ കൗതുകത്തോടെ ചോദിച്ചു....
"ചെറിയ ഒരു ഷെൽറ്റർ താഴെ കോൺക്രീറ്റ് ഇടാതെ റൂഫിനും ഷീറ്റിനും കൂടെ പത്ത് രൂപ നിക്കുമായിരിക്കും!"
"എന്റ ഈ ചുരിദാറിന് 4000 രൂപ വിലയുണ്ട്!..." അവൾ പുഞ്ചിരിച്ച് കൊണ്ട് പറഞ്ഞു...
പരസ്പര ബന്ധമില്ലാതെ ഉള്ള അവളുടെ പറച്ചിൽ കേട്ട് ഉപ്പയും ഉമ്മയും അവളുടെ മുഖത്ത് നോക്കി!
"അവിടെ ഒരു ഷെൽറ്റർ വേണം ഉപ്പ!
ഇതാണ് ഉപ്പാന്റ മോള് ആദ്യമായി ഉപ്പാനോട് ചോദിക്കുന്ന സമ്മാനം!"
അവൾ പുഞ്ചിരിച്ച് കൊണ്ട് അകത്ത് പോയി!... അന്നത്തെ മഴയിൽ അവളുടെ മനസ്സിൽ കിളിച്ചത് നന്മയുടെ നാമ്പുകൾ ആയിരുന്നു.....
Bạn đang đọc truyện trên: Truyen247.Pro